2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഓര്‍മകളില്‍ .....


 മഴയില്‍ കുതിര്‍ന്ന ഈറൻ വസ്ത്രങ്ങ്ളുമയിരുന്ന സ്ക്കൂൾ ബഞ്ചുകൾ.പോകുന്ന വഴിയിലെ ചെമ്പക പൂമരം . ഷവറില്‍ കുളിക്കാൻ വാശി പിടിച്ചപ്പോൾ വീട്ടിലെ അരിപ്പക്കലം ഷവറാക്കി  മാറ്റി കുളിപ്പിച്ച അമ്മ . ഉച്ച്ക്കു സ്ക്കൂളിലെ കഞ്ഞിയും,പയറിന്റെയും മണവും,സ്വാദും.ചെനച്ച മൂവാണ്ടൻ മാങ്ങ ഉപ്പ് ചേർത്ത് കഴിച്ചത്‌ .  നാലു മണി ബെല്ലിനു കാതോർത്തിരുന്നതും,
വടക്കൻ പാട്ടിന്റെ കഥകൾ പറഞ്ഞു തന്ന അമ്മൂമ്മയും,
ഒൻപതു ദിവസം നീണ്ട, പോത്താനി അമ്പലത്തിലെ ഉത്സവ നാളുകൾ,
സമരങ്ങളിൽ മുങ്ങിയ തിരാത്ത് വിദ്യാലയവും,അമ്പലവും,അമ്പല കുളവും.ഓണത്തിനെക്കാളും വലുതായ എടതിരിഞ്ഞി പൂയ്യവും .ഗ്രാമജോതി ക്ലബ്ബും,കൂട്ടുകാരും,നേരം  നേരാന്‍ കളയാനിരുന്ന  ഷാജിക്കയുടെ കൂൾ ഡ്രിങ്ക്സ് കട....പാടത്തെ കൊയ്ത്തും, മെതിയും ..
മകര മാസത്തിലെ കുളിരും, കുംഭ മാസത്തിലെ ചൂടും കുളിർകാറ്റും, പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകളും, പുളിമരവും, തോട്ടിന് വരമ്പിലെ കൈതപൂവിന്റെയും, കവുങ്ങിൻ പൂക്കുല മണവും . പാടത്തെ ചേറിന്റെ മണവും.... മാവ് പൂത്ത മണവും.. എങ്ങിനെ മറക്കും.


---------------------------------------------------------------------------------------

പൊതിച്ചോറ് 
എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്. 

പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും.
അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു.
പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു. 
യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്.അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും.നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം.കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു.

കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്.ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു.ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു. 
ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്. ചീരതോരന്റെ വയലറ്റ്, കാബേജിന്റെ മഞ്ഞ,തീയലിന്റെ ബ്രൗണ്‍,അച്ചാറിന്റെ ചുവപ്പ്..ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്.

പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും.അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക.വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും. 
എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു.

പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്നനിറച്ചേരുവ.നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം.
ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്‍പ്പിറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍..

@ മാതൃഭൂമി (കടപാട്)
------------------------------------------------------------------------------------------------------