ബാല്യത്തിന് പേടിയും കൗമാരത്തിന് പ്രണയവും വാര്ധക്യത്തിന് ലഹരിയും നല്കിയവരായിരുന്നു ചെത്തുകാര്‍.ഒരുകാലം കേരളത്തിന്റെ പുലരികളിലേയും അന്തികളിലേയും പതിവു കാഴ്ച.മലയാളിയുടെ പൗരുഷപ്രതീകം.പൊക്കിള് വരെയെത്തുന്ന സ്വര്ണ്ണമാലയിട്ട് , ഒറ്റത്തോര്ത്തുടുത്ത് സൈക്കിളില്‍ സഞ്ചരിച്ച ചെത്തുകാര്‍ .. ആണത്തം ഉയരങ്ങള്‍ കീഴടക്കാനുള്ളതാണെന്ന് പഠിപ്പിച്ചത് അവരായിരുന്നു.അതുകൊണ്ടുതന്നെ നമ്മള് മുകളിലേക്ക് നോക്കി അസൂയപ്പെട്ടു.കണ്ണുകള്‍ തീക്കട്ടകള്‍.തലയൊരു മസ്തകം.ശരീരം ബലിഷ്ഠം.നടത്തം അതിവേഗം.ചിലരുടെ വയര്‍ കള്ളുശേഖരിക്കാനുള്ള മാട്ടം പോലെ
....... പ്രണയകഥകളിലെ വില്ലന്മാര്‍.കാരണം ദൈവത്തെപ്പോലെ അവരും എല്ലാം കാണുന്നവരായിരുന്നു.ചെത്തുതെങ്ങിന്റെ മുകളിലിരുന്ന് ജോലിചെയ്യുമ്പോള്‍ ദേശത്തിന്റെ ഏരിയല്‍ വ്യൂ അവര്ക്ക് ലഭിച്ചു.ആ കാഴ്ചയില്‍, ആര് ആരോടൊക്കെ അന്ന്
പ്രണയത്തിലാണ് എന്നവര്ക്ക് എളുപ്പം മനസ്സിലാകും
ചെത്തുകാര്‍ അത്യുന്നതങ്ങളില്‍ തെങ്ങിന്റെ മഹത്വം കണ്ടെത്തി.ഭൂമിയില്‍ സന്മസ്സുള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര് അവര്‍ കൊണ്ടുവരുന്ന സമാധാനം കാത്തുകഴിഞ്ഞു.
രാവിലെകളുടെ താളമായിരുന്നു തെങ്ങുചെത്തുന്നതിന്റെ ശബ്ദം.മരംകൊത്തികളെ പോലെ തെങ്ങിന്മുകളിലിരുന്ന് ചെത്തുകാര്‍ പ്രത്യേക ഈണത്തില്‍ ശബ്ദിച്ചു.മക്കള്ക്കു പിന്നാലെ പ്രാതലുമായി പ്രയാസപ്പെട്ടിരുന്ന അമ്മമാരുടെ ആശ്വാസമായിരുന്നു തെങ്ങിറങ്ങി വരുന്ന ചെത്തുകാര്‍.ആ ചെങ്കണ്ണു കാണുമ്പോള്‍ തന്നെ അറിയാതെ വാപൊളിച്ചുപോകും.എന്നിട്ടും വഴങ്ങാത്ത കുറുമ്പന്മാര്ക്കുള്ള ആയുധമായിരുന്നു പച്ചഈര്ക്കിലുകള്‍.
ചെത്തുകാര്ക്കായി.സമ്പന്നരുടെ വീടുകളിലെ അന്ത:പുരങ്ങളില്‍ നിന്ന്് കാതരമായ ചില നോട്ടങ്ങള്‍ അവരെത്തേടി ചെന്നു.താഴെയുള്ളവര്‍ അറിയാതെ ഉയരങ്ങളില്‍ കണ്ണും കണ്ണുമിടഞ്ഞു.പടികളടഞ്ഞു.പിണ്ഡങ്ങളുരുണ്ടു.
അന്തിച്ചെത്തുകാരെ കാത്ത് തെങ്ങിനു കീഴേ കള്ളരിപ്പന്‍ മീശകളുള്ള വയസ്സന്മാര് കൊതിയോടെ നിന്നു.കരുണ പോലെ കിട്ടുന്ന ഇത്തിരി രസത്തിനായി കൈനീട്ടി.
കാലം പലതിലേക്കും പാലം പണിതപ്പോള്‍ ചെത്തുകാരനും ഓര്‍മകള്‍ ആകുന്നൂ